പള്ളി നി൪മ്മാണവും പരിപാലനവും

 അല്ലാഹുവിന്റെ ഭവനങ്ങള്‍ (بُيُوتُ اللَّـهِ) എന്നാണ് പള്ളികള്‍ അറിയപ്പെടുന്നത്. നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلاَدِ إِلَى اللَّهِ أَسْوَاقُهَا

അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി(സ്വ) പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം:671)

ഇസ്‌ലാമിക സമൂഹത്തിൽ പള്ളികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയിൽ മാത്രമല്ല, സാംസ്കാരിക കേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്‌. സാഷ്ടാംഗം (സുജൂദ്‌) ചെയ്യുന്ന സ്ഥലം എന്ന അർഥത്തിൽ ‘മസ്ജിദ്‌’ എന്നാണ് പള്ളിക്ക്‌ അല്ലാഹു നൽകിയ പേര്. നമസ്കാരം നിർവ്വഹിക്കുവാനും അല്ലാഹുവിന്റെ സ്മരണ നിലനിർത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കേന്ദ്രമായി പള്ളികൾ പ്രവർത്തിക്കുന്നു.

فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْءَاصَالِ

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍:24/36)

അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടുന്ന പള്ളികളുടെ ആവശ്യകത ഈ ഇതില്‍ നിന്നും വ്യക്തമാണ്. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികള്‍ നി൪മ്മിക്കുന്നത് ഏറെ ശ്രേഷ്ടകരമായ പ്രവൃത്തിയാണ്. അല്ലാഹുവിന്റെ ഭവനം നി൪മ്മിക്കുന്നവ൪ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുന്നത്.

عَنْ عُثْمَانَ بْنَ عَفَّانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ‏ ‏.

ഉസ്മാനില്‍(റ) നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: ഒരാൾ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്.(മുസ്ലിം:533)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ : مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ

ജാബിറിൽ(റ) നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: ഒരാൾ ഒരു പക്ഷി അടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആയ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്.(സുനനു ഇബ്നുമാജ:738 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

سَمِعَ عُبَيْدَ اللَّهِ الْخَوْلاَنِيَّ، أَنَّهُ سَمِعَ عُثْمَانَ بْنَ عَفَّانَ، يَقُولُ عِنْدَ قَوْلِ النَّاسِ فِيهِ حِينَ بَنَى مَسْجِدَ الرَّسُولِ صلى الله عليه وسلم إِنَّكُمْ أَكْثَرْتُمْ، وَإِنِّي سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ مَنْ بَنَى مَسْجِدًا ـ قَالَ بُكَيْرٌ حَسِبْتُ أَنَّهُ قَالَ ـ يَبْتَغِي بِهِ وَجْهَ اللَّهِ، بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ ‏”‏‏.‏

ഉസ്‌മാനുബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: മസ്ജിദുന്നബവി പുതുക്കിപ്പണിതപ്പോള്‍ മനുഷ്യര്‍ (സഹാബിമാര്‍) അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹം പറഞ്ഞു. നിങ്ങള്‍ എന്നെ വളരെയധികം വിമര്‍ശിച്ചു. നിശ്ചയം. നബി(സ്വ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ പ്രീതി ഉദ്ധേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി നിർമിച്ചാൽ അതുപോലെയുള്ള ഒരു ഭവനം, സ്വർഗ്ഗത്തിൽ അവന്ന് അല്ലാഹു നിർമിച്ചു കൊടുക്കും. (ബുഖാരി: 450)

ഒറ്റക്ക് ഒരു പള്ളി നി൪മ്മിക്കാന്‍ ശേഷി ഇല്ലാത്തവ൪ മറ്റുള്ളവരോടൊപ്പം അതില്‍ പങ്കാളികളാകാവുന്നതാണ്.

പള്ളി നി൪മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ധൂ൪ത്ത് ഇന്ന് കാണാവുന്നതാണ്. ലക്ഷങ്ങളും കോടികളും മുടക്കി ധാരാളം മിനാരങ്ങള്‍ നി൪മ്മിക്കുന്നു. പ്രൗഢിക്ക് വേണ്ടി ധൂ൪ത്തായിക്കൊണ്ട് മിനാരങ്ങള്‍ നി൪മ്മിക്കുന്നത് ശരിയല്ല. അനേകം ബില്‍ഡിംഗുകള്‍ക്കിടയില്‍ നിന്ന് പള്ളി തിരിച്ചറിയാന്‍ ആവശ്യമായ ഒരു മിനാരം മതി. പള്ളികള്‍ക്ക് മോടി കൂട്ടുന്നതില്‍ പെരുമ കാണിക്കുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. അത് അന്ത്യനാളിന്റെ ലക്ഷണമായിട്ടാണ് അവിടുന്ന് പഠിപ്പിച്ചിട്ടുള്ലത്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ ‏:‏ نَهى أنْ يَتَباهى الناسُ في المساجِدِ

അനസ് ഇബ്നു മാലികില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ജനങ്ങള്‍ പള്ളികള്‍ മോടി കൂട്ടുന്നതില്‍ പെരുമ കാണിക്കുന്നത് അല്ലാഹുവിന്റെ റസൂല്‍(സ്വ) വിരോധിച്ചു. (സ്വഹീഹ് ഇബ്നുഹിബ്ബാന്‍ )

عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ لاَ تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِي الْمَسَاجِدِ ‏‏.‏

അനസ് (റ) വിൽ നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: ജനങ്ങള്‍ പള്ളികള്‍ മോടി കൂട്ടുന്നതില്‍ പെരുമ കാണിക്കുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. (അബൂദാവൂദ്:449- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا أُمِرْتُ بِتَشْيِيدِ الْمَسَاجِدِ ‏”‏ ‏.‏ قَالَ ابْنُ عَبَّاسٍ لَتُزَخْرِفُنَّهَا كَمَا زَخْرَفَتِ الْيَهُودُ وَالنَّصَارَى ‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: പള്ളികള്‍ തശ്’യീദ് ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു:ജൂതരും ക്രൈസ്തവരും അലങ്കരിച്ചതുപോലെ നിങ്ങളും അവയെ അലങ്കരിക്കുക തന്നെ ചെയ്യും. (അബൂദാവൂദ്:448- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

പള്ളികള്‍ വലിപ്പം കൂട്ടലും ഉയരം കൂട്ടലുമാണ് അവയെ തശ്’യീദ് ചെയ്യല്‍. അതാകട്ടെ പള്ളിയെ അലങ്കരിക്കുവാന്‍ വഴി വെക്കുന്ന കാര്യവുമാണ്. (ഫത്ഹുല്‍ബാരി)

പള്ളി നിർമ്മാണം പോലെ ഏറ്റവും പുണ്യകരമായ പ്രവർത്തനമാണ് പള്ളിപരിപാലനവും. ആരാണ് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത്? ഇന്ന് മഹല്ലുകളിലെ സമ്പന്നന്‍മാരും ജോലിയില്‍ നിന്ന് വിരമിച്ച് വെറുതെ നില്‍ക്കുന്നവരുമൊക്കെയാണ് പള്ളിപരിപാലനം നടത്തുന്നത്. പ്രശസ്തിക്ക് വേണ്ടി പള്ളി പരിപാലകരാകുന്നവരുമുണ്ട്. പള്ളിപരിപാലനം നടത്തുന്നവ൪ക്ക് പ്രത്യേക യോഗ്യതയൊന്നും ആവശ്യമില്ലെന്നാണ് അധികമാളുകളുടെയും ധാരണ. കഅബയുടെ പരിപാലനവുമായി ബന്ധപ്പെട്ട് പള്ളി പരിപാലക൪ക്കുണ്ടായിരിക്കേണ്ട യോഗ്യതകളെ കുറിച്ച് അല്ലാഹു പറയുന്നു.

إِنَّمَا يَعْمُرُ مَسَٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمْ يَخْشَ إِلَّا ٱللَّهَ ۖ فَعَسَىٰٓ أُو۟لَٰٓئِكَ أَن يَكُونُوا۟ مِنَ ٱلْمُهْتَدِينَ

അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം. (ഖു൪ആന്‍ :9/18)

ഇബ്‌നു കസീര്‍ (റ) പറഞ്ഞു: പള്ളി പരിപാലിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അവയെ മോടി കൂട്ടുകയും, അവയുടെ ആകൃതി നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതല്ല. പള്ളി പരിപാലിക്കുക എന്നാല്‍, പള്ളിയില്‍ വെച്ചു് അല്ലാഹുവിനെ സ്‌മരിക്കുകയും, അവന്റെ ശറഇനെ (മതനിയമങ്ങളെ) അതില്‍ നിലനിര്‍ത്തുകയും, ശിര്‍ക്കില്‍ നിന്നും മ്‌ളേച്ഛമായ കാര്യങ്ങളില്‍ നിന്നും അവയെ ശുദ്ധമാക്കുകയും ചെയ്യുക എന്നുള്ളതാകുന്നു. (തഫ്സീ൪ ഇബനു കസീ൪)

عَنْ سَمُرَةَ أَنَّهُ كَتَبَ إِلَى ابْنِهِ أَمَّا بَعْدُ فَإِنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَأْمُرُنَا بِالْمَسَاجِدِ أَنْ نَصْنَعَهَا فِي دِيَارِنَا وَنُصْلِحَ صَنْعَتَهَا وَنُطَهِّرَهَا ‏.‏

സമുറയില്‍ നിന്ന് നിവേദനം: തന്റെ മക്കൾക്ക് അദ്ദേഹം (ഒരു കത്ത്) എഴുതി: ഞങ്ങളുടെ താമസ സ്ഥലങ്ങളില്‍ പള്ളികള്‍ നി൪മ്മിക്കുവാനും അവയുടെ നി൪മ്മാണം നന്നാക്കുവാനും അവ ശുദ്ധിയാക്കുവാനും ഞങ്ങളോട് അല്ലാഹുവിന്റെ റസൂല്‍(സ്വ) കല്‍പ്പിക്കുമായിരുന്നു. (അബൂദാവൂദ്:456 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ هَذِهِ الْمَسَاجِدَ لَا تَصْلَحُ لِشَيْءٍ مِنْ الْبَوْلِ وَلَا الْقَذَرِ، إِنَّمَا هِيَ لِذِكْرِ اللَّهِ تَعَالَى، وَقِرَاءَةِ الْقُرْآنِ”

അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പാടില്ല. ഇത് അല്ലാഹു ﷻ വിനെ സ്മരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ്. (റിയാദുസ്സ്വാലിഹീൻ: 1695)

പള്ളികളുടെ വൃത്തി ചെറിയ കാര്യമല്ല, അത് പ്രധാനപ്പെട്ടതാണ്. പള്ളി വൃത്തിയാക്കുന്നത് പ്രതിഫലാർഹമായ കാര്യമാണ്.

عَنْ أَبِى هُرَيْرَةَ أَنَّ امْرَأَةً كَانَتْ تَقُمُّ الْمَسْجِدَ – أَوْ شَابًّا – فَفَقَدَهَا رَسُولُ اللَّهِ -صلى الله عليه وسلم- فَسَأَلَ عَنْهَا – أَوْ عَنْهُ – فَقَالُوا مَاتَ. قَالَ « أَفَلاَ كُنْتُمْ آذَنْتُمُونِى ». قَالَ فَكَأَنَّهُمْ صَغَّرُوا أَمْرَهَا – أَوْ أَمْرَهُ – فَقَالَ « دُلُّونِى عَلَى قَبْرِهِ ». فَدَلُّوهُ فَصَلَّى عَلَيْهَا ثُمَّ قَالَ « إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ ».

അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം: പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ – അല്ലെങ്കില്‍ ഒരു പുരുഷന്‍ – ഉണ്ടായിരുന്നു. അവരെ കാണാതായപ്പോള്‍ നബി ﷺ അവരെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: അവര്‍ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ? അബൂ ഹുറൈറ (റ) പറയുന്നു: ആളുകള്‍ അവരുടെ കാര്യം നിസാരവല്‍ക്കരിച്ചത് പോലെയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അദ്ദേഹത്തിന് അവരുടെ ഖബര്‍ കാണിച്ചു കൊടുക്കുകയും അദ്ദേഹം അവിടെ വച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: ഈ ഖബറുകളുടെ ആളുകള്‍ക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്റെ നമസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.(മുസ്‌ലിം: 2259)

ഒരു സ്ത്രീക്ക് പള്ളി വൃത്തിയാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടാമെന്നും ഇതിൽ നിന്നും തെളിവ് ലഭിക്കുന്നു.

ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) പറയുന്നു: ഒരു സ്ത്രീക്ക് പള്ളി വൃത്തിയാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കൽ അനുവദനീയമാണ്. പള്ളി വൃത്തിയാക്കുന്നതിന് കൂലിയുള്ളത് പുരുഷന്മാർക്ക് മാത്രമല്ല. മറിച്ച്, അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ചെയ്യുന്ന ആർക്കും അതിൽ പുണ്യമുണ്ട്. ഒരു സ്ത്രീക്ക് നേരിട്ട് തന്നെ പള്ളി വൃത്തിയാക്കാം. അതല്ലെങ്കിൽ, പള്ളി വൃത്തിയാക്കുന്ന ഒരാളെ അവൾക്ക് കൂലിക്ക് നിർത്താം. ഇതിനൊക്കെ അവൾക്ക് പ്രതിഫലമുണ്ട്. (https://youtu.be/CQEdVTHuXDc)

അല്ലാഹുവിനെ ആരാധിക്കുവാനും, അവന്റെ നാമം സ്മരിക്കപ്പെടുവാനും, കീര്‍ത്തിക്കപ്പെടുവാനും വേണ്ടി സ്ഥാപിക്കപ്പെടുന്ന പള്ളികളില്‍വെച്ച് അത് നടത്തപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അതിനനുവദിക്കാതെ അതിനെ ശൂന്യമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെയും ഇന്ന് കാണാവുന്നതാണ്. അത് അക്രമങ്ങളില്‍ വെച്ച് ഏറ്റവും വലിയ അക്രമമാണെന്നും, ഇഹലോകത്ത് അവ൪ക്ക് നിന്ദ്യതയും പരലോകത്ത് കഠിനശിക്ഷയുമുണ്ടെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്.

وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ وَلَهُمْ فِى ٱلْءَاخِرَةِ عَذَابٌ عَظِيمٌ

അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും. (ഖു൪ആന്‍:2/114)

Comments

Popular posts from this blog

ചേർന്നിരിക്കട്ടെ നമ്മുടെ കുടുംബങ്ങൾ

കുടുംബം സ്വർഗമാക്കാം സകുടുംബം സ്വർഗം നേടാം